Tuesday, 10 May 2011

ടിന്റുമോനും ഗോപുമോനും ഇപ്പോള്‍ ഇതാ രാജുമോനും

കാര്യമുളള കാര്യങ്ങള്‍ വിളിച്ചു പറയാന്‍ സൃഷ്ടിച്ച ബ്ലോഗായതിനാല്‍ ഒരു കാര്യവുമില്ലാത്ത ഒരു കാര്യത്തെ പറ്റി പറയുന്നതില്‍ ലൗഡ് സ്പീക്കറിന് മനസ്താപമുണ്ട്. എങ്കിലും ലൗഡ് സ്പീക്കറായിപ്പോയില്ലേ? പറയാനുളളത് പറയാതെ പറ്റില്ലല്ലൊ...
ടിന്റുമോന് വെല്ലുവിളിയുയര്‍ത്തിക്കൊണ്ട് രംഗത്തുവന്ന ക്രിക്കറ്റുകളിക്കാരന്‍ ഗോപുമോനെയും തോല്‍പ്പിച്ച് അടുത്തിടെ രംഗത്തുവന്ന നടന്‍ രാജുമോനെ പറ്റി സഹോദരന്‍ പറഞ്ഞതു കേട്ടില്ലേ..? അവന് നാല്‍പ്പതു വയസ്‌സുകാരന്റെ പക്വതയാണെന്ന്...
മാദ്ധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ച വിവാഹം കഴിച്ചതും വായില്‍ തോന്നിയ കോതപ്പാട്ടു പാടുന്നതും അനിയന്റെ പക്വതയാണെന്നാണ് ചേട്ടന്‍ നടന്‍ പറയുന്നത്. ആണോ? വായനക്കാര്‍ക്ക് എന്തു തോന്നുന്നു?
കഴിഞ്ഞ വിഷുവിന് രാജുമോന്റെ അഭിമുഖം ചോദിച്ച് കത്തിയും കൂടും പരിവാരങ്ങളുമായി ചെന്ന ഒരു പ്രമുഖ ചാനലുകാരെ ഈ ഭയങ്കര നടന്‍ ഓടിച്ചുവിട്ടു. രാവിലെ മുതല്‍ ഉച്ചവരെ രാജുമോന്റെ ഷൂട്ടിംഗ് നടക്കുന്ന പട്ടിക്കാട്ടില്‍ ചെന്ന് ഈച്ചയാട്ടി കുത്തിയിരുന്ന ശേഷമാണ് ചാനലുകാര്‍ക്ക് മടങ്ങേണ്ടി വന്നത്.
അതുപോട്ടെ. ഇഷ്ടന്റെ കല്യാണം റിപ്പോര്‍ട്ടു ചെയ്യാന്‍ പോയ മാദ്ധ്യമക്കാരോട് ചോദിച്ചത്, എന്തിനാ വന്നത്..? വിളിച്ചില്ലല്ലൊ എന്നായിരുന്നു...
ഒടുവില്‍ അനിയനും ചേട്ടനും കൂടി അഭിനയിച്ച ഒരു സിനിമ ബോക്‌സ് ഓഫീസില്‍ തകര്‍ന്നപ്പോള്‍ രാജുമോന് സങ്കടം. ജനം വേണ്ടവിധം ശ്രദ്ധിച്ചില്ലെന്ന്.. കാരണമെന്താ.. വേണ്ട പ്രൊമോഷന്‍ കിട്ടിയില്ല. എന്നുവച്ചാല്‍ മാദ്ധ്യമങ്ങള്‍ അവഗണിച്ചു. അപ്പോള്‍ ഫലം കിട്ടിത്തുടങ്ങി എന്നു സാരം. മാണിക്യക്കല്ലാണെങ്കില്‍ അത്ര പോര..
മാദ്ധ്യമങ്ങള്‍ ഇടഞ്ഞാല്‍ ഒരു വെറും സിനിമാനടന് എന്താകാനാകും എന്ന് ആലോചിക്കണം. സത്യത്തില്‍ ഇത്രയും കാലം രാജുമോന് അര്‍ഹിക്കാത്തപരിഗണന കൊടുത്തത് ശരിയോ എന്നത് മാദ്ധ്യമങ്ങള്‍ തന്നെ വിലയിരുത്തട്ടെ..
ചേട്ടനും നടനാണല്ലൊ. നാലഞ്ചു വയസ്‌സിന്റെ മൂപ്പില്ലേ? ആലോചിക്കൂ.. രാജുമോന്‍ കാട്ടിക്കൂട്ടുന്നത് നാല്‍പ്പതു വയസ്‌സുകാരന്റെ പക്വതയോ, അതോ 27 വയസ്‌സുകാരന്റെ വിവരമില്ലായ്മയോ...? ഒന്ന് ഓര്‍ത്തുവച്ചോളൂ... മാദ്ധ്യമങ്ങളെക്കൊണ്ടാണ് രാജുമോന്‍ ജീവിക്കുന്നത്. രാജുമോനെക്കൊണ്ട് മാദ്ധ്യമങ്ങളല്ല. മാദ്ധ്യമങ്ങള്‍ക്ക് രാജുമോനില്ലെങ്കില്‍ മറ്റേതെങ്കിലും മോന്‍......

1 comment: